ബംഗളൂരു: ബന്ധുവിന്റെ വിവാഹത്തിൽ വസ്ത്രങ്ങൾ വാങ്ങാൻ കടയിൽ പോയ യുവതിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു. മന്ത്രാലയ സ്വദേശിനി ചന്ദ്രികയുടെ സ്വർണവും പണവുമാണ് ചിക്കപേട്ട് മാർക്കറ്റിൽ വച്ച് നഷ്ടപ്പെട്ടത്.
സംഭവം നടക്കുന്പോൾ ചന്ദ്രികക്കൊപ്പം സഹോദരനുമുണ്ടായിരുന്നു. മാർക്കറ്റിലെ തിരക്കും മോഷണ സാധ്യതയും മുന്നിൽ കണ്ട് ചന്ദ്രിക ധരിച്ചിരുന്ന സ്വർണാഭരങ്ങൾ അഴിച്ച് 20,000 രൂപയോടൊപ്പം ബാഗിനുള്ളിലെ പേഴ്സിൽ സൂക്ഷിച്ചു.
അവന്യൂ റോഡിന് സമീപം നടന്നുപോകുന്പോൾ ഒരു കൂട്ടം യുവാക്കൾ ചന്ദ്രികയുടെ അരികിലെത്തി തിരക്കുണ്ടാക്കുകയും പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് മുറിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 20,000 രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.